20 വർഷത്തിന് ശേഷം പലസ്തീനിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ്! തിയതി പ്രഖ്യാപിച്ച് പ്രസിഡന്റ് മഹ്മൂദ്′ അബ്ബാസ്, ആഗോളതലത്തിൽ വൻ നയതന്ത്ര നീക്കം
അന്താരാഷ്ട്ര ഡെസ്ക്:
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പലസ്തീൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ ജനാധിപത്യ നീക്കം. രാജ്യത്ത് വരാനിരിക്കുന്ന പാർലമെന്റ് പൊതുതെരഞ്ഞെടുപ്പ് (Legislative Elections) ഈ വർഷം നവംബർ 28-ന് നടക്കുമെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ്, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള എല്ലാ പലസ്തീൻ പ്രദേശങ്ങളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനാണ് പ്രസിഡന്റിന്റെ ഉത്തരവ്.
2006-ന് ശേഷമുള്ള ആദ്യ വോട്ടെടുപ്പ്
പലസ്തീനിൽ അവസാനമായി പൊതുതെരഞ്ഞെടുപ്പ് നടന്നത് 2006-ലായിരുന്നു. അന്ന് ഹമാസ് വൻ വിജയം നേടിയതിനെത്തുടർന്ന് പലസ്തീൻ ഭരണകൂടത്തിൽ കടുത്ത ആഭ്യന്തര തർക്കങ്ങൾ ഉടലെടുക്കുകയും പാർലമെന്റ് പൂർണ്ണമായി നിശ്ചലമാകുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര രാജ്യങ്ങളുടെ കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഇപ്പോൾ അപ്രതീക്ഷിതമായി പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരിക്കുന്നത്. ഗാസയിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും ജനങ്ങളുടെ കൂട്ട പലായനവും വോട്ടെടുപ്പിന് വലിയ വെല്ലുവിളിയാകുമെങ്കിലും, ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഈ നീക്കത്തെ അതീവ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.



