പാരീസ്: രാജ്യത്തെ രൂക്ഷമായ ഉഷ്ണതരംഗ സാഹചര്യത്തെ തുടർന്ന് ഫ്രാൻസ് സർക്കാർ ആദ്യമായി ‘എക്സ്ട്രീം ഹീറ്റ് ORSEC’ (Extreme Heat ORSEC) അടിയന്തര പ്രതികരണ പദ്ധതി വെള്ളിയാഴ്ച മുതൽ റെഡ് ഹീറ്റ് വേവ് അലർട്ട് പ്രഖ്യാപിച്ച എല്ലാ വകുപ്പുകളിലും (Departments) നടപ്പാക്കും.
സർക്കാർ വക്താവ് മോദ് ബ്രെജിയോൺ (Maud Brégeon) അറിയിച്ചതനുസരിച്ച്, അതിതീവ്ര ചൂടിൽ ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്ന വയോജനങ്ങൾ, കുട്ടികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്കായി ശീതീകരണ കേന്ദ്രങ്ങൾ (Cooling Centres) തുറന്ന് സംരക്ഷണ സൗകര്യങ്ങൾ ഒരുക്കും. ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും പദ്ധതിയുടെ ഭാഗമാണ്.
ജൂലൈ 2-ന് പ്രഖ്യാപിച്ച ഈ പ്രത്യേക സിവിൽ പ്രൊട്ടക്ഷൻ സംവിധാനം അതിതീവ്ര ചൂട് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളുടെയും രക്ഷാപ്രവർത്തന ഏജൻസികളുടെയും ഏകോപിത പ്രവർത്തനം ഉറപ്പാക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ജൂലൈ 4 മുതൽ തുടരുന്ന ഉഷ്ണതരംഗം അടുത്ത ചൊവ്വാഴ്ച വരെയെങ്കിലും തുടരുമെന്നും ഞായറാഴ്ച മുതൽ താപനില വീണ്ടും ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, കടുത്ത ചൂട് കാട്ടുതീയുടെ വ്യാപനവും രൂക്ഷമാക്കിയിട്ടുണ്ട്. ജൂലൈ ആദ്യവാരത്തിൽ മാത്രം ഏകദേശം 9,921 ഹെക്ടർ വനഭൂമി കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ഏകദേശം മൂന്നിരട്ടിയാണ്.



