ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്ന് യാത്ര തിരിച്ച “റൂബി പ്രിൻസസ്” ആഡംബര ക്രൂയിസ് കപ്പലിൽ നോറോവൈറസ് വ്യാപിച്ച് 125 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
20 ദിവസത്തെ യാത്രയ്ക്കിടെ 102 യാത്രക്കാരും 23 ജീവനക്കാരും ഉൾപ്പെടെ ആകെ 125 പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടക്കത്തിൽ ഇത് ഭക്ഷ്യവിഷബാധയാണെന്ന് സംശയിച്ചെങ്കിലും, കപ്പലിലെ മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ അതിവേഗം പകരുന്ന നോറോവൈറസ് അണുബാധയാണെന്ന് സ്ഥിരീകരിച്ചു.
രോഗബാധിതരെ കപ്പലിലെ പ്രത്യേക മുറികളിൽ ഐസൊലേഷനിൽ പാർപ്പിച്ച് ചികിത്സ നൽകി. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ആരോഗ്യസുരക്ഷാ നടപടികളും ശക്തമാക്കി.
അലാസ്കയിലും കാനഡയിലുമായി യാത്ര പൂർത്തിയാക്കിയ കപ്പൽ പിന്നീട് സാൻ ഫ്രാൻസിസ്കോയിൽ എത്തിച്ചതിനെ തുടർന്ന് അണുനശീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് പൊതുജനാരോഗ്യ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.



