ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമാണ്. ഒരു ദിനാചരണം എന്നതിലുപരി, നമ്മുടെ സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിപ്പെടുത്തുന്ന ഒരു മഹാവിപത്തിനെതിരെ ഒന്നിച്ചുയരാനുള്ള അടിയന്തര ആഹ്വാനമാണ് ഈ ദിവസം.
ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ നമ്മെ ഭയപ്പെടുത്തുന്ന യാഥാർഥ്യങ്ങളാണ് പറയുന്നത്. കൊലപാതകങ്ങൾ, ആത്മഹത്യകൾ, കുടുംബകലഹങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, റോഡപകടങ്ങൾ, മോഷണങ്ങൾ, സാമൂഹിക അസ്വസ്ഥതകൾ—ഇവയിലൊക്കെയും ലഹരിയുടെ സാന്നിധ്യം വർധിച്ചുവരുന്നതായി അന്വേഷണ ഏജൻസികളും വിദഗ്ധരും ആവർത്തിച്ച് ചൂണ്ടിക്കാണിക്കുന്നു.
കേരള പോലീസിന്റെ സമീപകാല വിലയിരുത്തൽ പ്രകാരം, 2025-ലെ ജനുവരി–ഫെബ്രുവരി മാസങ്ങളിൽ നടന്ന 63 കൊലപാതകങ്ങളിൽ 30 എണ്ണം, അതായത് ഏകദേശം 48 ശതമാനം കേസുകളിലും ലഹരിയുടെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്. ഇത് കേവലം ഒരു കണക്കല്ല; സമൂഹം അതീവ ഗൗരവത്തോടെ കാണേണ്ട ഒരു മുന്നറിയിപ്പാണ്.
ആത്മഹത്യകളുടെ കാര്യത്തിലും ഔദ്യോഗികമായി “എത്ര ശതമാനം ലഹരിമൂലമാണ്” എന്ന കണക്ക് ലഭ്യമല്ല. എന്നാൽ വിദഗ്ധ പഠനങ്ങൾ വ്യക്തമാക്കുന്നത്, മദ്യവും മയക്കുമരുന്നുകളും വിഷാദം, മാനസിക സമ്മർദ്ദം, ആവേശപരമായ തീരുമാനങ്ങൾ, കുടുംബപ്രശ്നങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനാൽ ആത്മഹത്യയുടെ സാധ്യത ഉയർത്തുന്ന പ്രധാന അപകടഘടകങ്ങളിലൊന്നാണെന്നാണ്.
അതുകൊണ്ടുതന്നെ ലഹരിക്കെതിരായ പോരാട്ടം മാനസികാരോഗ്യ സംരക്ഷണത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിൻ്റെയും രാജ്യസ്‌നേഹത്തിൻ്റെയും ഭാഗമാണ്.
കേരളത്തിലെ സ്ഥിതിവിവരക്കണക്കുകൾ അതീവ ആശങ്കാജനകമാണ്. 2024-ൽ എക്സൈസ് വകുപ്പ് 8,160 NDPS കേസുകൾ രജിസ്റ്റർ ചെയ്തു. 2025-ൽ ഓഗസ്റ്റ് മാസമാകുമ്പോഴേക്കും 8,622 കേസുകൾ രജിസ്റ്റർ ചെയ്ത് മുൻവർഷത്തെ കണക്ക് മറികടന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ കേസുകളിൽ അറസ്റ്റിലായത്. ഇത് പിടിക്കപ്പെട്ട കേസുകൾ മാത്രമാണ്. പിടിക്കപ്പെടാതെ സമൂഹത്തിൽ വ്യാപിക്കുന്ന ലഹരിയുടെ അളവ് എത്രയെന്ന് ചിന്തിക്കുമ്പോൾ തന്നെ ഭയമുണരുന്നു.
എന്നിട്ടും, ഈ യഥാർത്ഥ പ്രശ്നത്തെ ആഴത്തിൽ ചർച്ച ചെയ്യുന്നതിനുപകരം പലപ്പോഴും നാം മത-രാഷ്ട്രീയ തർക്കങ്ങളിലും പരസ്പര വിമർശനങ്ങളിലും സമയം ചെലവഴിക്കുന്നു. യഥാർത്ഥത്തിൽ ലഹരിക്ക് മതമില്ല, രാഷ്ട്രീയമില്ല, ജാതിയില്ല. അതിന്റെ ഇര ആരും ആകാംമെന്നതാണ് – അടുത്ത ഇര ഏത് വീട്ടിലായിരിക്കുമെന്ന് ആർക്കും പറയാനാവില്ല.
ഈ പോരാട്ടം പോലീസിന്റെയോ എക്സൈസ് വകുപ്പിന്റെയോ മാത്രം ഉത്തരവാദിത്തമല്ല- കുടുംബം, വിദ്യാലയം, കോളേജ്, അധ്യാപകർ, മാതാപിതാക്കൾ, മാധ്യമങ്ങൾ, മതനേതൃത്വം, സാമൂഹിക-സാംസ്കാരിക സംഘടനകൾ, യുവജനപ്രസ്ഥാനങ്ങൾ, സർക്കാർ, പൊതുസമൂഹം—എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.
മദ്യം, പുകയില, ലഹരി പാൻ ഉൽപ്പന്നങ്ങൾ, കഞ്ചാവ്, എം.ഡി.എം.എ., ബ്രൗൺ ഷുഗർ, മറ്റ് സിന്തറ്റിക് മയക്കുമരുന്നുകൾ തുടങ്ങി ഏത് രൂപത്തിലുള്ള ലഹരിക്കെതിരെയും ശക്തമായ ബോധവൽക്കരണം, കർശനമായ നിയമനടപടി, ഫലപ്രദമായ പുനരധിവാസ സംവിധാനം എന്നിവ ഒരുമിച്ച് ശക്തിപ്പെടുത്തേണ്ട സമയമാണിത്.
ലഹരി ഉപയോഗിക്കുന്നവരെ വെറുക്കുകയല്ല വേണ്ടത്; അവരെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും നയിക്കണം. എന്നാൽ ലഹരി വ്യാപാരത്തോടും യുവതലമുറയെ നശിപ്പിക്കുന്ന സംഘങ്ങളോടും ഒരു വിട്ടുവീഴ്ചയും പാടില്ല.
ഒരു യുവാവിനെ ലഹരിയിൽ നിന്ന് രക്ഷിക്കാനായാൽ, ഒരു കുടുംബത്തെയാണ് രക്ഷിക്കുന്നത്. ഒരു കുടുംബത്തെ രക്ഷിക്കാനായാൽ, ഒരു സമൂഹത്തിന്റെ ഭാവിയെയാണ് സംരക്ഷിക്കുന്നത്.
ഇനിയെങ്കിലും വൈകാതെ, ലഹരിക്കെതിരെ ഒന്നിക്കാം. അതാണ് നമ്മുടെ തലമുറയോടും വരുംതലമുറയോടും നാം നിർവഹിക്കേണ്ട ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തം.
ബഷീർ വടകര



