ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവന ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി. മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം പ്രതികൾ ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക മാർഗങ്ങളിലും നിക്ഷേപിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണത്തിന്റെ ഉറവിടം മറച്ചുവെക്കാനും അതിൽ നിന്ന് ലാഭമുണ്ടാക്കാനുമാണ് പ്രതികൾ ഇത് ചെയ്തത്.
ഇതിനെത്തുടർന്ന് അയോധ്യ പോലീസ് പ്രതികളുടെ വീടുകളിൽ വീണ്ടും പരിശോധന നടത്തുകയും ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. കേസിലെ പ്രധാന പ്രതികളിലൊരാളായ അനുകൽപ് മിശ്രയെ വ്യാഴാഴ്ച പോലീസ് വീട്ടിലെത്തിച്ച് പരിശോധന നടത്തുകയും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ താനും കൂട്ടുപ്രതിയായ അവിനാഷ് ശുക്ലയും ചേർന്ന് മോഷ്ടിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി അനുകൽപ് പോലീസിനോട് സമ്മതിച്ചു. കൂടാതെ ഈ പണം ഇവർ ഉയർന്ന പലിശയ്ക്ക് മറ്റുള്ളവർക്ക് കടമായി നൽകുകയും, പണത്തിന്റെ ഉറവിടം മാറ്റുന്നതിനായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം തിരികെ സ്വന്തം അക്കൗണ്ടുകളിലേക്ക് തന്നെ എത്തിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികളുടെയും ഇവരുടെ ബന്ധുക്കളുടെയും പേരിൽ സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയ 30 ബാങ്ക് അക്കൗണ്ടുകളാണ് പോലീസ് നിലവിൽ മരവിപ്പിച്ചിരിക്കുന്നത്. ഇവരുടെ വരുമാനവുമായി ഒത്തുപോകാത്ത രീതിയിലുള്ള വലിയ തുകകളുടെ ഇടപാടുകളാണ് ഈ അക്കൗണ്ടുകളിൽ നടന്നത്. ഒപ്പം വ്യാജ സംഭാവന രസീതുകളും പോലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു.



