ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച കാണിക്കപ്പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടുപേരിൽ അഞ്ചുപേർ പണം എണ്ണുന്നതിനിടയിൽ പണക്കെട്ടുകൾ മാറ്റുന്നതിന്റെയും ഒളിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ക്ഷേത്രത്തിലെ പിൽഗ്രിം ഫെസിലിറ്റി സെന്ററിൽ നിന്നുള്ള 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് അഞ്ച് ജീവനക്കാർ പണക്കെട്ടുകൾ വസ്ത്രങ്ങൾക്കുള്ളിലും സോക്സിലും ഒളിപ്പിക്കുന്ന ദൃശ്യങ്ങൾ അയോധ്യ പോലീസ് കണ്ടെത്തിയത്.
അതേസമയം, പണം എണ്ണുന്നതിനായി ജീവനക്കാരെ നൽകിയ ഏജൻസി തങ്ങൾ നേരിട്ടല്ല ഇവരെ കണ്ടെത്തിയതെന്ന് വ്യക്തമാക്കി രംഗത്തെത്തി. ക്ഷേത്രത്തിലെ കാണിക്കപ്പണം നിക്ഷേപിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ആണ് ഈ പേരുകൾ നിർദേശിച്ചതെന്നാണ് ഏജൻസിയുടെ വാദം. പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പോലീസ് നടത്തിയ തിരച്ചിലിൽ ഇതുവരെ 80 ലക്ഷത്തോളം രൂപ കണ്ടെടുത്തു.
ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പരാതിയിൽ ജൂൺ 25-നാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, അനുകൽപ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, രാം ശങ്കർ യാദവ് (തിന്നു യാദവ്), സുഭാഷ് ശ്രീവാസ്തവ എന്നീ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ തിന്നു യാദവ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായുടെ മുൻ ഡ്രൈവറാണ്. മനീഷ് യാദവ് തിന്നുവിന്റെ സഹോദരീപുത്രനുമാണ്. അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നാണ് പോലീസ് പണം കണ്ടെടുത്തത്. ക്ഷേത്രത്തിലെ വിവിധ ഹുണ്ടികകളിൽ (കാണിക്ക വഞ്ചികൾ) വീഴുന്ന നോട്ടുകളും നാണയങ്ങളും എണ്ണാൻ ട്രസ്റ്റ് ഏകദേശം 50 പേരെയാണ് നിയോഗിച്ചിരുന്നത്.
”പണം എണ്ണുന്നതിനിടയിൽ അഞ്ച് പേർ പണക്കെട്ടുകൾ വസ്ത്രങ്ങളിലും സോക്സുകളിലും ഒളിപ്പിച്ച് കടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ പണം വീണ്ടെടുത്തിട്ടുണ്ട്. എന്നാൽ, ക്ഷേത്രത്തിൽ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമേ സൂക്ഷിക്കാറുള്ളൂ എന്നതിനാൽ ഈ തട്ടിപ്പ് എത്ര നാളായി നടക്കുന്നുണ്ടെന്ന് കൃത്യമായി പറയാൻ കഴിയില്ല.”
മോഷ്ടിച്ച പണം ഉപയോഗിച്ച് എന്തെങ്കിലും സ്വത്തുക്കൾ വാങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളുടെ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്. ബാങ്ക് ജീവനക്കാരും നിലവിൽ നിരീക്ഷണത്തിലാണ്ഏജൻസിയുടെ ഈ വാദങ്ങളോട് പ്രതികരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഇതുവരെ തയ്യാറായിട്ടില്ല.



