ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെ ഉദ്വേഗംനിറഞ്ഞ മൂന്നുമണിക്കൂർ ചർച്ചയ്ക്കൊടുവിൽ കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാതെ ഹൈക്കമാൻഡ്. ഘടകകക്ഷിനേതാക്കളുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സംസാരിച്ചശേഷം രണ്ടുദിവസത്തിനകം പ്രഖ്യാപിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിപദത്തിനായി അവകാശമുന്നയിക്കുന്ന മൂന്നുപേരിൽ കെ.സി. വേണുഗോപാലിന് മുൻതൂക്കമുണ്ടെന്നാണ് സൂചന. എന്നാൽ, രമേശ് ചെന്നിത്തലയും വി.ഡി. സതീശനും പ്രതീക്ഷയിലാണ്.
രാഹുൽഗാന്ധിയുടെ നിർദേശപ്രകാരം സതീശനും വേണുഗോപാലും രമേശ് ചെന്നിത്തലയും അണികളുടെ പ്രകടനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ നേരിട്ടിടപെടുന്നതോടെ മുസ്‌ലിംലീഗടക്കമുള്ള ഘടകകക്ഷികളെ അനുരഞ്ജനത്തിലെത്തിക്കാമെന്നാണ് കരുതുന്നത്.




