കാരക്കാസ്: വെനിസ്വേലയിൽ തലസ്ഥാന നഗരത്തിന് സമീപമുണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 235 ആയി. ആയിരത്തിഅഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരങ്ങൾ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.
തലസ്ഥാനമായ കാരക്കാസിലും സമീപത്തെ തീരദേശ നഗരമായ ലാ ഗ്വൈറയിലുമാണ് ഭൂചലനം വൻ നാശനഷ്ടം വിതച്ചത്. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് തുടർച്ചയായി ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തോട് വളരെ അടുത്തായി (യഥാക്രമം 20.3 കിലോമീറ്റർ, 10 കിലോമീറ്റർ ആഴത്തിൽ) ഉണ്ടായ പ്രകമ്പനങ്ങളാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടിയത്.
ട്രൂജിലോ, യാരാകൂയ്, കാരബോബോ, അരഗ്വ, മിരാൻഡ എന്നീ പ്രവിശ്യകളെയും ഭൂചലനം സാരമായി ബാധിച്ചിട്ടുണ്ട്. ദുരന്തബാധിതർക്ക് സഹായവുമായി നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. തിരച്ചിലിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുമായി അമേരിക്ക 150 ദശലക്ഷം ഡോളറിന്റെ സഹായവും വ്യോമ-നാവിക സേനകളുടെ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.



