ടെഹ്റാൻ: വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിനെത്തുടർന്ന് മുന്നറിയിപ്പും ഭീഷണികളുമായി യുഎസും ഇറാനും. വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിൽവെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശനിയാഴ്ച ശക്തമായി തിരിച്ചടിച്ചിരുന്നു. പിന്നാലെയാണ് ഈ ആക്രമണത്തിൽ അമേരിക്കയ്ക്ക് ദുഃഖിക്കേണ്ടിവരും എന്ന ഭീഷണിയുമായി ഇറാൻ രംഗത്തെത്തിയത്.വ്യാഴാഴ്ചയാണ് ഹോർമുസിൽ തായ്വാന്റെ കണ്ടെയ്നർ കപ്പലിനുനേരെ ഇറാൻ ആക്രമണം നടത്തിയത്. ഇറാന്റെ താൽപര്യങ്ങൾക്കും തീരുമാനങ്ങൾക്കും പുറത്തുള്ളവരുടെ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പുനൽകാൻ കഴിയില്ല എന്നായിരുന്നു ഇറാന്റെ വാദം. പിന്നാലെയാണ് ശനിയാഴ്ച പുലർച്ചെയോടെ ഇറാനുനേരെ യുഎസ് വ്യോമാക്രമണം നടത്തിയത്. ഹോർമുസിൽ ഇനിയും ഏതെങ്കിലും വിധത്തിലുള്ള ആക്രമണം തുടർന്നാൽ അതിന്റെ പ്രത്യാഘാതം വളരെ രൂക്ഷമായിരിക്കുമെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട്, ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും തകർത്തതായി യുഎസ്.



