ലഖ്നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ ഗോവിറച്ചി പാചകം ചെയ്തെന്നാരോപിച്ച് മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്ത് നിലവിലുള്ള ഗോവധ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഗോവിറച്ചി വിൽക്കുക, വാങ്ങുക, കൈവശം വയ്ക്കുക, പാചകം ചെയ്യുക തുടങ്ങിയവ നിയമവിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചു.
ഒരു വീട്ടിൽ ഗോവിറച്ചി പാചകം ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോഗ്രാം പച്ച ഇറച്ചിയും ഒരു കിലോഗ്രാം പാചകം ചെയ്ത ഇറച്ചിയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്ത് ഇറച്ചി പിടിച്ചെടുത്തു.
പിടിച്ചെടുത്ത ഇറച്ചി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അത് എവിടെ നിന്നാണ് ലഭിച്ചതെന്നും ആരാണ് നൽകിയതെന്നും കണ്ടെത്തുന്നതിനായി പ്രതികളോട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



