ഗാസയിൽ യുദ്ധം ആരംഭിച്ച് 1,000 ദിവസം

Leena Joseph
2 Min Read

21,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ‘സേവ് ദി ചിൽഡ്രൻ’; അടിയന്തര വെടിനിർത്തലിന് ആഹ്വാനം                                                                           

ഗാസ: ഗാസയിൽ യുദ്ധം ആരംഭിച്ച് 1,000 ദിവസം പിന്നിടുമ്പോൾ കുറഞ്ഞത് 21,000 കുട്ടികൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ സേവ് ദി ചിൽഡ്രൻ അറിയിച്ചു. യുദ്ധം മൂലം ലക്ഷക്കണക്കിന് കുട്ടികൾ കുടിയൊഴിപ്പിക്കപ്പെടുകയും വിദ്യാഭ്യാസവും സുരക്ഷിതമായ ബാല്യവും നഷ്ടപ്പെടുകയും ചെയ്തതായി സംഘടന വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

“കഴിഞ്ഞ 1,000 ദിവസമായി ഗാസയിലെ പത്ത് ലക്ഷം കുട്ടികളെ സംരക്ഷിക്കുന്നതിൽ ലോകം പരാജയപ്പെട്ടു. കുട്ടികളുടെ കൊലപാതകവും പരിക്കേൽക്കലും തടയാൻ ആവശ്യമായ ഇടപെടൽ ഉണ്ടായില്ല,” എന്ന് സേവ് ദി ചിൽഡ്രന്റെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഈസ്റ്റേൺ യൂറോപ്പ് മേഖലാ ഡയറക്ടർ അഹ്മദ് അഹെൻദാവി പറഞ്ഞു.

യുദ്ധത്തിനിടെ 21,000 കുട്ടികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാകാമെന്നാണ് സംഘടനയുടെ വിലയിരുത്തൽ.

ഗാസയിലെ കുട്ടികളിൽ ഏകദേശം 80 ശതമാനമായ 8 ലക്ഷം കുട്ടികൾ കുടിയൊഴിപ്പിക്കപ്പെട്ടതായും, 6.25 ലക്ഷം സ്കൂൾ പ്രായക്കാരായ കുട്ടികൾക്ക് മൂന്ന് വർഷമായി ഔപചാരിക വിദ്യാഭ്യാസം നഷ്ടമായതായും റിപ്പോർട്ടിൽ പറയുന്നു.

സേവ് ദി ചിൽഡ്രനുമായി സംസാരിച്ച കുട്ടികൾ നിരന്തരമായ ഭയത്തിനിടയിലും സമാധാനത്തിനായുള്ള പ്രതീക്ഷ കൈവിടുന്നില്ലെന്ന് വ്യക്തമാക്കി.

മാനുഷിക പ്രതിസന്ധിയും രൂക്ഷമാണെന്ന് സേവ് ദി ചിൽഡ്രൻ ചൂണ്ടിക്കാട്ടി. ഏകദേശം 2.45 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവിന്റെ ഗുരുതര ഭീഷണിയിലോ അതിന്റെ പ്രത്യാഘാതങ്ങളിലോ കഴിയുകയാണെന്നും, മാനുഷിക സഹായ വിതരണം ഇപ്പോഴും പരിമിതമാണെന്നും സംഘടന അറിയിച്ചു.

അടുത്തിടെ പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ഉദ്ധരിച്ച്, ഇസ്രായേൽ അധികൃതരും സുരക്ഷാസേനയും പലസ്തീൻ കുട്ടികളെ മനഃപൂർവം ലക്ഷ്യമിട്ടതായി ആരോപണങ്ങളുണ്ടെന്നും, ഇത് വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നീ ആരോപണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി.

ഗാസയിൽ ഉടൻ സ്ഥിരമായ വെടിനിർത്തൽ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കൽ, ഇസ്രായേലിലേക്കുള്ള ആയുധ കൈമാറ്റം നിർത്തിവെക്കൽ എന്നിവയ്ക്ക് സംഘടന ആഹ്വാനം ചെയ്തു.

2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ 73,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും, ഗാസയുടെ അടിസ്ഥാന സൗകര്യങ്ങൾ വ്യാപകമായി തകർന്നതായും, പ്രദേശത്തിന്റെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×