കൊളംബോ: ശ്രീലങ്കയിൽ ഡെങ്കിപ്പനി വ്യാപനം പകർച്ചവ്യാധി (എപിഡെമിക്) തലത്തിലെത്തിയതായി ആരോഗ്യ അധികൃതർ അറിയിച്ചു. 2026-ൽ ഇതുവരെ സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളുടെ എണ്ണം 50,000 കടന്നതോടെയാണ് രാജ്യം ഗുരുതര സാഹചര്യം നേരിടുന്നത്. ഇതുവരെ 29 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ശ്രീലങ്കയുടെ ദേശീയ ഡെങ്കി നിയന്ത്രണ യൂണിറ്റിന്റെ ആക്ടിംഗ് ഡയറക്ടർ കപില കന്നംഗരയുടെ വിവരങ്ങൾ പ്രകാരം, പ്രതിദിനം 600 മുതൽ 700 വരെ പുതിയ ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂണിനെ തുടർന്നുണ്ടായ അനുകൂല കാലാവസ്ഥ, വ്യാപകമായ കൊതുക് പ്രജനന കേന്ദ്രങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ അപര്യാപ്തമായ പങ്കാളിത്തം എന്നിവയാണ് രോഗവ്യാപനം വർധിക്കാൻ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡെങ്കിപ്പനി വ്യാപനം നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പ് രാജ്യത്തെ 600 അതീവ അപകടസാധ്യതയുള്ള മേഖലകളിൽ പ്രത്യേക പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കുക, സമൂഹ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക, സ്കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ പൊതുജന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയ്ക്കാണ് പ്രധാന പരിഗണന നൽകിയിരിക്കുന്നത്.
രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ശക്തമായ പ്രതിരോധ നടപടികളുടെ ഫലമായി വരും ആഴ്ചകളിൽ രോഗബാധ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കപില കന്നംഗര പറഞ്ഞു. വീടുകളുടെയും പരിസരങ്ങളുടെയും ചുറ്റുമുള്ള കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുകയും ആരോഗ്യ പ്രവർത്തകരുമായി പൊതുജനങ്ങൾ സഹകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
2017-ൽ 1.86 ലക്ഷത്തിലധികം ഡെങ്കിപ്പനി കേസുകളും 440 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡെങ്കി വ്യാപനങ്ങളിലൊന്നാണ് രാജ്യം നേരിട്ടത്. സമീപ വർഷങ്ങളിലും ഡെങ്കിപ്പനി ആവർത്തിച്ച് വലിയ ആരോഗ്യ വെല്ലുവിളിയായി തുടരുകയാണ്.



