യുഎസ്-ഇറാൻ ചർച്ചകൾ സ്വിറ്റ്സർലൻഡിൽ ആരംഭിക്കുന്നു; ഹോർമുസ് കടലിടുക്ക് അടച്ചതായി ടെഹ്റാൻ

Sreelekha
1 Min Read

ഇസ്രായേൽ ദക്ഷിണ ലെബനനിൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും അടച്ചതായി ഇറാൻ സൈന്യം പ്രഖ്യാപിച്ച പശ്ചാത്തലത്തിലും, അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ സ്വിറ്റ്സർലൻഡിൽ ആരംഭിക്കാൻ ഒരുങ്ങുന്നു.

എന്നാൽ ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും തടസ്സമില്ലാതെ തുടരുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുഎസ് സൈന്യം ഇറാന്റെ അവകാശവാദം തള്ളി. ലെബനനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്റാനും യുഎസും തമ്മിലുണ്ടാക്കിയ കരാറിന്റെ ലംഘനമാണ് ഇസ്രായേൽ നടത്തുന്ന മാരകമായ വ്യോമാക്രമണങ്ങളെന്നും, ഇതിന് മറുപടിയായാണ് കടലിടുക്ക് അടച്ചതെന്നുമാണ് ഇറാന്റെ നിലപാട്.

ചർച്ചകളിൽ പങ്കെടുക്കുന്നതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ശനിയാഴ്ച വൈകീട്ടോടെ വാഷിംഗ്ടണിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചു. ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരടങ്ങുന്ന ഇറാൻ പ്രതിനിധി സംഘം ഇതിനകം തന്നെ ചർച്ചാ വേദിയിൽ എത്തിയിട്ടുണ്ട്.

ഞായറാഴ്ചയാണ് പുതിയ റൗണ്ട് ചർച്ചകൾ ആരംഭിക്കുന്നത്. ഇറാന്റെ ആണവ പ്രശ്നത്തിലും ലെബനൻ വെടിനിർത്തൽ വിഷയത്തിലും പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. യാത്ര തിരിക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ, ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ചോദ്യത്തിന്, “അവിടുത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെന്നും സംഘർഷങ്ങളുടെ തീവ്രത അല്പം കുറഞ്ഞിട്ടുണ്ടെന്നുമാണ്” വാൻസ് പ്രതികരിച്ചത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×