തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രവും ഫലപ്രദവുമായ ഉപയോഗം ഉറപ്പാക്കുന്നതിനായി “ഭൂപരിഷ്കരണം 2” നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ബജറ്റ് പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാലാനുസൃതമായി ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി നിലവിലുള്ള ഭൂനിയമങ്ങൾ സമഗ്രമായി പരിശോധിക്കുമെന്നും, ഇന്നത്തെ സാഹചര്യങ്ങൾക്ക് അനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയ വികസന പദ്ധതികൾക്കായി ലാൻഡ് പൂളിംഗ് ഫ്രെയിംവർക്ക് അവതരിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. വ്യവസായ-വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമി പരിവർത്തനം ചെയ്യുന്ന നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ഭൂമിയേറ്റെടുക്കൽ നടപടികൾ കൂടുതൽ സുതാര്യവും സമയബന്ധിതവുമാക്കുന്നതിനായി കിൻഫ്രയും ഇൻകെൽയും ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളെ കൂടുതൽ ശക്തിപ്പെടുത്തും.
കൂടാതെ, സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലുമുള്ള ഉപയോഗിക്കപ്പെടാതെ കിടക്കുന്ന മിച്ച ഭൂമികൾ പ്രയോജനപ്പെടുത്തുന്നതിനായി ഒരു ലാൻഡ് ബാങ്ക് രൂപീകരിക്കാനും, അതിനായി പ്രത്യേക ലാൻഡ് മാനേജ്മെന്റ് ഫ്രെയിംവർക്ക് നടപ്പാക്കുന്നതിനും ആവശ്യമായ നിയമനിർമാണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ മുൻനിർത്തി ഭൂമിയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുകയാണ് പുതിയ ഭൂപരിഷ്കരണ നയത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.



