റഷ്യയും ഉക്രൈനും ബുധനാഴ്ച രാത്രിയിലുടനീളം പരസ്പരം ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇരു രാജ്യങ്ങളും അറിയിച്ചു. ആക്രമണങ്ങളിൽ ഇരുരാജ്യങ്ങളിലുമായി കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ഉക്രൈനിലെ ഖാർകീവ് മേഖലയിലെ നേമിഷ്ല്യാൻസ്‌കി ജില്ലയിൽ അഞ്ച് നിലകളുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ റഷ്യൻ ഡ്രോൺ പതിച്ചതിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവർണർ ഒലെഹ് സിനെയ്ഹുബോവ് അറിയിച്ചു.
തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ഭരണനിർവഹണ കെട്ടിടം, ഗോഡൗണുകൾ, ഗാരേജുകൾ എന്നിവിടങ്ങളിൽ തീപിടിത്തമുണ്ടായതായി ഉക്രൈൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു.
ഒഡേസ മേഖലയിലെ സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളും റഷ്യൻ ഡ്രോണുകൾ ലക്ഷ്യമിട്ടതായി ഗവർണർ ഒലെഹ് കിപർ വ്യക്തമാക്കി. ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്കേൽക്കുകയും മൂന്ന് ഇന്ധന പമ്പുകൾക്കും ഒരു ഊർജ സൗകര്യത്തിനും നാശനഷ്ടമുണ്ടായതായും അദ്ദേഹം അറിയിച്ചു.
രണ്ട് എണ്ണശുദ്ധീകരണശാലകളും ആറ് ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകളും ലക്ഷ്യമിട്ടതായി ഉക്രൈൻ
റഷ്യയുടെ സൈനിക വിതരണ ശൃംഖലയെ പിന്തുണയ്ക്കുന്ന കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഉക്രൈൻ ജനറൽ സ്റ്റാഫ് അറിയിച്ചു. വാർഷികമായി ഏകദേശം 70 ലക്ഷം മെട്രിക് ടൺ ശേഷിയുള്ള സാരത്തോവ് എണ്ണശുദ്ധീകരണശാലയും 80 ലക്ഷം മെട്രിക് ടൺ അസംസ്കൃത വസ്തുക്കൾ സംസ്കരിക്കാനാകുന്ന ടാറ്റർസ്ഥാനിലെ TAIF-NK എണ്ണശുദ്ധീകരണ സമുച്ചയവും ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നുവെന്നാണ് അവകാശവാദം.



