ജറുസലേം: ഗസ്സയിൽ ഹമാസ് പൂർണമായും ആയുധങ്ങൾ ഉപേക്ഷിക്കുകയും സായുധ ശക്തിയായി നിലനിൽക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യാതെ യാതൊരു പുനർനിർമാണ പദ്ധതിക്കും ഇസ്രയേൽ അനുമതി നൽകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസിന്റെ സൈനികവൽക്കരണം അവസാനിപ്പിക്കുകയും ഗസ്സയെ നിരായുധ മേഖലയാക്കുകയും ചെയ്യുന്നതാണ് ഇസ്രയേലിന്റെ അടിസ്ഥാന നയമെന്നും അദ്ദേഹം ആവർത്തിച്ചു.
നെതന്യാഹുവിന്റെ പ്രസ്താവന, ഹമാസ് ഗസ്സയിലെ ഭരണച്ചുമതല ഒരു സാങ്കേതിക വിദഗ്ധ സമിതിക്ക് കൈമാറാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്. എന്നാൽ, ഹമാസ് രാഷ്ട്രീയ ഭരണത്തിൽ നിന്ന് പിന്മാറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആയുധങ്ങൾ കൈവിടുകയോ സായുധ വിഭാഗം പിരിച്ചുവിടുകയോ ചെയ്യുമെന്ന ഉറപ്പ് നൽകിയിട്ടില്ല. ഇതാണ് ഇസ്രയേൽ അംഗീകരിക്കാത്ത പ്രധാന കാര്യമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
“ഹമാസിന്റെ നിരായുധീകരണം കൂടാതെയുള്ള പുനർനിർമാണം അസാധ്യമാണെന്ന്” നെതന്യാഹു വ്യക്തമാക്കി. ഗസ്സയുടെ ഭാവി സുരക്ഷ ഉറപ്പാക്കുന്നതിന് ഹമാസിന്റെ സൈനിക ശേഷി പൂർണമായും ഇല്ലാതാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗസ്സ വിട്ടുപോകാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്ക് അതിനുള്ള അവസരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിൽ വ്യാപകമായി തകർന്ന ഗസ്സയുടെ പുനർനിർമാണത്തിനായി അന്താരാഷ്ട്ര സമൂഹം വലിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സുരക്ഷയും ഭരണസംവിധാനവും സംബന്ധിച്ച തർക്കങ്ങൾ തുടരുന്നതിനാൽ പുനർനിർമാണ നടപടികൾ മുന്നോട്ടുപോകുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഹമാസിന്റെ നിരായുധീകരണം, ബന്ദികളുടെ മോചനം, ഗസ്സയുടെ ഭാവി ഭരണസംവിധാനം എന്നിവയാണ് നിലവിലെ ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.



