ഫൈബർ-ഓപ്റ്റിക് കേബിളുകൾ ഉപയോഗിച്ച് കൂടൊരുക്കുന്നതായി പഠനം
കീവ്: നാല് വർഷത്തിലേറെയായി തുടരുന്ന ഉക്രൈൻ യുദ്ധം മനുഷ്യരുടെ ജീവിതത്തെ മാത്രമല്ല, അവിടുത്തെ വന്യജീവികളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസവ്യവസ്ഥയെയും സാരമായി ബാധിക്കുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു.
യുദ്ധം രൂക്ഷമായി തുടരുന്ന പ്രദേശങ്ങളിലെ രണ്ട് പക്ഷിക്കൂടുകൾ പരിശോധിച്ച ഗവേഷകർ, അവ പുല്ലിനൊപ്പം ഫൈബർ-ഓപ്റ്റിക് കേബിളുകളും ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് കണ്ടെത്തി. യുദ്ധഭൂമിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ കേബിളുകൾ വിച്ഛേദിക്കപ്പെട്ട് വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്നതിനാലാണ് പക്ഷികൾ അവയെ കൂട് നിർമാണത്തിനായി ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് പഠനത്തിലെ വിലയിരുത്തൽ.
ഇലക്ട്രോണിക് ജാമിംഗ് സംവിധാനങ്ങളെ മറികടന്ന് ഡ്രോണുകൾ നിയന്ത്രിക്കുന്നതിനായി ഉക്രൈനും റഷ്യയും ഫൈബർ-ഓപ്റ്റിക് കേബിളുകളോട് ബന്ധിപ്പിച്ച ഡ്രോണുകളുടെ ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. യുദ്ധത്തിനിടെ മുറിഞ്ഞ് ഉപേക്ഷിക്കപ്പെടുന്ന ഇത്തരം കേബിളുകൾ ഇപ്പോൾ പക്ഷികളുടെ കൂട് നിർമാണ സാമഗ്രികളായി മാറുകയാണ്.
പോരിന്റെ പ്രത്യാഘാതങ്ങൾ മനുഷ്യജീവിതത്തിലും അടിസ്ഥാന സൗകര്യങ്ങളിലും മാത്രം ഒതുങ്ങുന്നതല്ലെന്നും, പ്രകൃതിയുടെയും വന്യജീവികളുടെയും സ്വാഭാവിക ജീവിതരീതിയിലും മാറ്റങ്ങൾ സൃഷ്ടിക്കുകയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം ദീർഘകാലം തുടരുന്ന സാഹചര്യത്തിൽ പരിസ്ഥിതി വ്യവസ്ഥയിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ കൂടുതൽ പഠനത്തിനും നിരീക്ഷണത്തിനും വിധേയമാക്കേണ്ടതുണ്ടെന്ന് പരിസ്ഥിതി വിദഗ്ധർ അഭിപ്രായപ്പെടുന്നു.



