ബാങ്കോക്ക്: തായ്ലൻഡിലെ മധ്യപ്രവിശ്യയായ ഫെച്ചബുറി (Phetchaburi)യിലെ ബാൻ ലാറ്റ് ജില്ലയിലെ ഡോൺ യായ് തോങ് (Don Yai Thong) പുരാവസ്തു കേന്ദ്രത്തിൽ നടത്തിയ ഖനനത്തിനിടെ ഏകദേശം 1,900 മുതൽ 2,100 വർഷം വരെ പഴക്കമുള്ളതായി കരുതുന്ന രണ്ട് ഇന്ത്യൻ സ്വർണ മോതിരങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി.
പ്രാചീന മനുഷ്യ അസ്ഥികൂടങ്ങളും മറ്റ് പുരാവസ്തു വസ്തുക്കളും പരിശോധിക്കുന്നതിനിടെയാണ് ഈ അപൂർവ കണ്ടെത്തൽ ഉണ്ടായത്. കണ്ടെത്തിയ രണ്ട് മോതിരങ്ങളിൽ ഒന്നിൽ പ്രാചീന ഇന്ത്യൻ ബ്രാഹ്മി (Brahmi) ലിപിയിലുള്ള ശിലാലിഖിതം കണ്ടെത്തിയതായി തായ്ലൻഡ് ഫൈൻ ആർട്സ് വകുപ്പ് ഡയറക്ടർ ജനറൽ ഫനോംബുത് ചന്തറചോട്ടി അറിയിച്ചു.
മോതിരത്തിലെ ലിഖിതം ഇന്ത്യയിലെ ഒരു വ്യാപാരി സമൂഹവുമായി ബന്ധപ്പെട്ടതാകാമെന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തൽ. ഇതിന് മുമ്പും തായ്ലൻഡിലെ ക്രാബി പ്രവിശ്യയിലെ ക്ലോങ് തോം ജില്ലയിലും ചുംഫോൺ പ്രവിശ്യയിലെ ഖാവോ സാം കയോ പുരാവസ്തു കേന്ദ്രത്തിലും ബ്രാഹ്മി ലിപിയിലുള്ള അലങ്കാര വസ്തുക്കളും മറ്റ് പുരാവസ്തു ശേഖരങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് ഫൈൻ ആർട്സ് വകുപ്പ് വ്യക്തമാക്കി.
കണ്ടെത്തിയ രണ്ട് സ്വർണ മോതിരങ്ങളും നിലവിൽ റാച്ചബുറി പ്രവിശ്യയിലെ ഫ്രാ നഖോൺ ഖിരി മ്യൂസിയത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, ഭൂഗർഭജലവും ശക്തമായ മഴയും ഖനന കേന്ദ്രത്തിലെ വെങ്കല വസ്തുക്കൾക്കും മനുഷ്യ അസ്ഥികൂടങ്ങൾക്കും കേടുപാടുകൾ വരുത്താനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ, അവ സംരക്ഷിക്കുന്നതിനായി പുരാവസ്തു ശേഖരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയതായി അധികൃതർ അറിയിച്ചു.



