കാരക്കാസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യുവാവിനെ ജീവനോടെ പുറത്തെടുത്തു. ഹെർണാൻ ഗിൽ എന്ന യുവാവാണ് മരണത്തെ മുഖാമുഖം കണ്ട് എട്ട് ദിവസങ്ങൾക്ക് ശേഷം അത്ഭുതകരമായി രക്ഷപെട്ടത്. 140 ടണ്ണിലധികം കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇയാൾ.
രക്ഷാപ്രവർത്തകർ യുവാവ് കുടുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്തി ഏകദേശം 100 മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് പുറത്തെത്തിക്കാനായത്. തന്റെ കരിയറിലെ തന്നെ “ഏറ്റവും സങ്കീർണ്ണവും സാങ്കേതികമായി വെല്ലുവിളികൾ നിറഞ്ഞതുമായ രക്ഷാപ്രവർത്തനം” എന്നാണ് ഇതിൽ പങ്കാളിയായ ചിലിയിൽ നിന്നുള്ള ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഈ ദൗത്യത്തെ വിശേഷിപ്പിച്ചത്.



