റിയാദ്: സൗദി അറേബ്യയിൽ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ (Aramco) ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 06:00 മണിക്ക് (ജി.എം.ടി 03:00) കിഴക്കൻ തീരദേശ നഗരമായ രാസ് തനൂറയിലാണ് (Ras Tanura) അപകടം നടന്നത്. കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.
മരണപ്പെട്ട 14 പേരും സൗദി പൗരന്മാരാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകടത്തെക്കുറിച്ച് അരാംകോ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സൗദി ഊർജ മന്ത്രാലയം അനുശോചനം അറിയിച്ചു. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് രാസ് തനൂറയിലുള്ളത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഏകദേശം നാല് മാസത്തോളമായി നിർത്തിവെച്ചിരുന്ന അസംസ്കൃത എണ്ണ കയറ്റുമതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ വീണ്ടും പുനരാരംഭിച്ചത്. അതിനിടയിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചിരിക്കുന്നത്.



