അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകളുടെ ഗതാഗതം വീണ്ടും ആരംഭിച്ചിരുന്നു. സ്ഥിര സമാധാന കരാറിലേക്കുള്ള ചർച്ചകൾക്കായി ഇരുരാജ്യങ്ങളും 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരിക്കുകയാണ്.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച സിംഗപ്പൂർ പതാകയേന്തിയ ‘എവർ ലവ്ലി’ എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഒമാനിലെ താഹിത് തുറമുഖത്തിൽ നിന്ന് ഏകദേശം 7.5 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ വലതുവശത്താണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ കപ്പലിന്റെ മുകളിലെ ഡെക്ക് ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആളില്ലാ വിമാനം (ഡ്രോൺ) ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
തങ്ങൾ അംഗീകരിച്ച സമുദ്രപാതകൾ മാത്രമേ കപ്പലുകൾ ഉപയോഗിക്കാവൂ എന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാനിരുന്ന നിരവധി വാണിജ്യ കപ്പലുകൾ യാത്ര മാറ്റിവെച്ചതായും റിപ്പോർട്ടുകളുണ്ട്.



