ഇറാനുമേൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം അമേരിക്ക ഔദ്യോഗികമായി പിൻവലിച്ചു. മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാറിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് ഈ നിർണായക നടപടി.
“പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം” ഉപരോധം അവസാനിപ്പിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) സ്ഥിരീകരിച്ചു. എങ്കിലും ചില യു.എസ് നാവികസേനാ കപ്പലുകൾ മേഖലയിൽ തുടർന്നും നിരീക്ഷണം നടത്തുമെന്നും അവർ അറിയിച്ചു.
കരാർ അംഗീകരിച്ച് മൊജ്താബ ഖമേനി.
കരാറിനോട് തനിക്ക് വ്യക്തിപരമായി വിയോജിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അത് അംഗീകരിക്കുന്നതായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമേനി വ്യക്തമാക്കി. ഇറാന്റെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉറപ്പുനൽകിയ സാഹചര്യത്തിലാണ് കരാറിന് അനുമതി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “നിരാശ പൂണ്ടാണ്” എല്ലാത്തരം സമ്മർദ്ദ തന്ത്രങ്ങളും പ്രയോഗിച്ച് ഈ കരാറിലേക്ക് എത്തിയതെന്ന് ഖമേനി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ടെഹ്റാനും വാഷിംഗ്ടണും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടക്കുമെങ്കിലും, അത് ശത്രുവിന്റെ നിലപാടുകൾ അംഗീകരിക്കുന്നതായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



